logo

ഉന്മാദിനിയുടെ പ്രണയം.

25 March 2026 | Poetry

ഉന്മാദിനിയുടെ പ്രണയം.

ഭ്രാന്തിയായൊരുവൾ പ്രണയത്തിലാകരുത്.

ആത്മഹത്യാ മുനമ്പിലേക്കുള്ള ഊടുവഴിയാണത്.

ഇടമുറിഞ്ഞൊഴുകുന്ന രാസാഗ്നികളുടെ

ഏറ്റക്കുറച്ചിലിൽ അവളവളെ പകുത്തിടുന്ന

ഇടമാണവളുടെ പ്രണയം.
-

വിറങ്ങലിച്ച , നിശബ്ദമായ പ്രാണനെ

വാക്കുകൾ തിരുമ്മി ജീവൻകൊടുക്കുന്ന

മജീഷ്യനാവും ഭ്രാന്തിയുടെ കാമുകൻ.
-

അയാളവളെ ആകാശമേഘങ്ങളിൽ വിവസ്ത്രയാക്കും

കടൽത്തട്ടിലെ പവിഴപ്പുറ്റുകൾക്കിടയിൽ

ചുബനങ്ങളാലവളുടെ ഹൃദയനോവുകളെ

ഊറ്റിയെടുക്കും.

ബോധാബോധങ്ങളുടെ മുടിനാരിഴയിലൂടെ

അവൾ പിച്ചവയ്ക്കുമ്പോൾ വിരൽകൊരുക്കും.
-

നിരാശ്രയത്വത്തിന്റെ കനൽവഴികളിൽ

അവളുടെ പച്ചമരത്തണലാവും.

നിർജ്ജീവ മിഴികളിൽ പ്രണയത്താൽ

സൂര്യശോഭയുദിപ്പിക്കും.

സ്നേഹം തൊട്ടുതൊട്ടവളുടെ കവിൾത്തടം

പൂത്ത കുങ്കുമപ്പാടമാകും...
-

അവൻ കടലാസിനാൽ പൂക്കളേയും ശലഭങ്ങളേയും പറത്തിയിട്ട്

അപ്രത്യക്ഷമാവുന്ന ഇടനേരങ്ങളിൽ

ചങ്ങല മുറിവുകളിലേക്ക് ഉപ്പെറിഞ്ഞവൾ

നീറിപ്പിടയും..

ശൂന്യ ലോകത്തിലയാളുടെ മറഞ്ഞുപോയ

ഗന്ധത്തിന്റെ വേരുതേടി

മരണത്തിന്റെ പടിവാതിലോളം നടന്നുചെല്ലും.

സജിനി രാഗസുധ.

സജിനി രാഗസുധ.

കവി.

Share this post

Reviews

No reviews yet